2010, മാർച്ച് 2, ചൊവ്വാഴ്ച

കാഞ്ഞിരപ്പുഴ പ്രണയപദ്ധതി

        കാട്ടരുവിയുടെ കാനനച്ഛായകള്‍ തൊട്ട്  അഴിമുഖത്തെ വിശാലതീരം വരെ സമീപപ്രദേശങ്ങളിലുള്ള പ്രണയങ്ങള്‍ക്കെല്ലാം പശ്ചാത്തലമായി ഒഴുകുക എന്ന ഭാരിച്ച ഉത്തരവാദിത്തം പുഴകള്‍ക്കുണ്ട്. ഇത്തരത്തില്‍ ചിന്തിച്ചാല്‍  എത്രയോ ടി.എം.സി. (ഏതുറക്കത്തില്‍ വിളിച്ചെണീപ്പിച്ചാലും ആളിയാര്‍ കരാറിനെക്കുറിച്ച് ക്ലാസെടുത്തു കൊടുക്കുന്ന കെ.കൃഷ്ണന്‍കുട്ടിയേട്ടന്‍ ബൈഹാര്‍ട്ടാക്കിത്തന്ന സംഗതിയാണ് ടി.എം.സി) പ്രണയപശ്ചാത്തലസാദ്ധ്യതകളാണ് ഒരു അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നത്.
         ഈ കാരണം കൊണ്ടു തന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടു വന്നതോടെ  പ്രണയസംബന്ധമായ ഒരു വരള്‍ച്ച വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുകയുണ്ടായി.കൂടല്ലൂരില്‍ നാടന്‍ രീതിയില്‍ ജലസേചനം നടത്തിപ്പോന്നിരുന്ന എം.ടി.വാസുദേവന്‍ നായര്‍ എന്ന കര്‍ഷകന്‍ അപ്പോഴേക്കും ഒരു വ്യവസായിയായി കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു. കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകള്‍, ഒറ്റപ്പാലത്തെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതികഠിനമായ വരള്‍ച്ച മൂലം യുവഹൃദയങ്ങള്‍ വിണ്ടുകീറാന്‍ തുടങ്ങി.
         ഈ ഘട്ടത്തിലാണ് എഞ്ചിനീയറിങ്ങ് രംഗത്ത് വൈകിയാണെങ്കിലും വന്നു ചേര്‍ന്ന കാല്പനികതയുടെ പ്രതിഫലനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍മ്മാണരംഗത്ത് പ്രതിഫലിച്ചുതുടങ്ങിയത്. വള്ളുവനാടിന്റെ കിഴക്കന്‍ മേഖലയിലെ യുവഹൃദയങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിന് അങ്ങനെ തുടക്കമായി.
      ജനകീയമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് അതോടെ പൂത്തുലഞ്ഞത്. ഭൂമീദേവി പുഷ്പിണിയായി എന്ന സിനിമയില്‍ നസീറും മധുവും ജയഭാരതിയും വിധുബാലയും കുട്ടവട്ടികളും കൈക്കോട്ടുപിക്കാസുകളുമായി താളത്തില്‍ നടന്നു നീങ്ങുന്ന രംഗം മനസ്സില്‍ നിന്നു  മാഞ്ഞുപോയിട്ടില്ലാത്ത നാട്ടുകാര്‍ കനാല്‍വെള്ളമിരമ്പിവരുന്ന അവസാനരംഗം സ്വപ്നം കണ്ടുകൊണ്ട് എസ്.എസ്.എല്‍.സി എന്ന കടമ്പ കടക്കാത്ത ലോക്കല്‍ ജയഭാരതിമാരേയും പ്രേംനസീര്‍മാരേയും കനാല്‍പണിക്ക് ആശീര്‍വദിച്ചയച്ചു.
ഇതാ ഇവിടെ വരെ, എന്നെ ചുംബിക്കരുതേ, ശാലിനി എന്റെ കൂട്ടുകാരി എന്നൊക്കെ ഇനാമല്‍ പെയിന്റ് പുഷ്പങ്ങളാല്‍ പിന്നില്‍ അലങ്കരിച്ചെഴുതിയ തുറന്ന ലോറികളില്‍ ഗ്രാമീണയൌവ്വനം കനാല്‍ സൈറ്റുകളിലേക്ക് ഇരമ്പിനീങ്ങി. ലോറിക്കുലുക്കങ്ങളിലും ചായകുടിച്ചിരികളിലും ചോറ്റുപാത്രസംയോജന ങ്ങളിലുമൊക്കെയായി നിരവധി ഗ്രാമീണപ്രണയങ്ങള്‍ ഒരു സര്‍ക്കാര്‍ തീവ്രയത്നപരിപാടിയേക്കാള്‍ പതിന്മടങ്ങ് തീവ്രതയിലും വേഗത്തിലും നാടുനീളെ പടര്‍ന്നു.
  അപ്പോഴേക്കും മാത്തുക്കുട്ടിച്ചായന്റെ പത്രം നല്‍കുന്ന കൃഷിപാഠങ്ങളനുസരിച്ച്, എം.ടി.വാസുദേവന്‍നായരുടെ ഉദ്പാദനശേഷി കുറഞ്ഞ കൃഷിരീതികള്‍ വിട്ട് മുട്ടത്തു വര്‍ക്കി, കാനം.ഇ.ജെ, സി.എല്‍.ജോസ് തുടങ്ങിയവരുടെ ഉദ്പാദനശേഷി കൂടിയ തെക്കന്‍ രീതികളിലേക്ക് വള്ളുവനാടന്‍ പ്രണയം മൊത്തമായും മാറാന്‍ തുടങ്ങിയിരുന്നു.കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര തുടങ്ങിയ അത്യുഗ്രശേഷിയുള്ള കീടനാശിനികളും തോട്ടുവക്കത്ത് അവസാനിക്കുന്ന അപൂര്‍വ്വം നിഷ്ഫലപ്രണയങ്ങള്‍ ബാക്കിവെച്ചു പോവുന്ന എന്‍ട്രിന്‍, പരാമര്‍ എന്നിവയോടൊപ്പം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും വരമീശ വെച്ച് പൊന്നമ്മേ..അന്നമ്മേ..ലില്ലിക്കുട്ടീ..എന്നൊക്കെവിളിച്ച് പ്രണയനിര്‍ഭരരായി നാടകം കളിച്ചു.ബ്രഹ്മസ്വം വക റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗിനായി എത്തിച്ചേര്‍ന്ന ചുരുക്കം കൃസ്ത്യാനികുടുംബങ്ങളിലെ ചട്ടയും മുണ്ടുമുടുത്ത മദ്ധ്യവയസ്കരായ കുടുംബിനികള്‍  കൊടുവാള്‍പ്പിടിയുടെ പരുപരുപ്പ് മാറാത്ത കൈകള്‍ കൂട്ടിത്തിരുമ്മി, കൂസലില്ലാത്ത കോട്ടയംലജ്ജയോടെ‍ നാടകം കണ്ട് പരസ്യമായി വിവശരായി.

      ഇതിനു പുറമെയാണ് ഒരു രൂപയ്ക്ക് ഒരു മംഗളം എന്ന മുദ്രാവാക്യവുമായി കോട്ടയത്തുനിന്നും വര്‍ഗ്ഗീസുചേട്ടന്‍ കൂടി മാത്തുക്കുട്ടിച്ചായന്‍ കാണിച്ച ബിസിനസ്സിലിറങ്ങിയത്. പ്രണയത്തിന് അവശ്യം വേണ്ട സാഹിത്യത്തിന് എസ്.എസ്.എല്‍.സി എന്ന കടമ്പ ഒരു തടസ്സമല്ലെന്ന് യുവതലമുറയ്ക്ക് ബോദ്ധ്യപ്പെട്ടത് മംഗളത്തിന്റെ കടന്നുവരവോടെയാണ്. വീട്ടിലേക്ക് ഉപ്പും മുളകും വാങ്ങുന്ന കൂട്ടത്തില്‍ ഒരു രൂപയുടെ മംഗളവും ചുരുട്ടിപ്പിടിച്ച് ലോറിയിറങ്ങി കണ്ണുകള്‍ കൊണ്ട് യാത്ര പറയുന്ന പ്രണയജോഡികള്‍ ഗ്രാമീണനാല്‍ക്കവലകളുടെ (നാലുംകൂട്യോടം എന്നു വള്ളുവനാടന്‍ ഭാഷ്യം) വൈകുന്നേരക്കാഴ്ചകളായിരുന്നു.
      പ്രണയഭരിതമായ കനാല്‍വെട്ടല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. വെള്ളം മുകളില്‍ നിന്നും താഴേക്കൊഴുകുന്നു എന്ന സാമ്പ്രദായികസങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ പണി പൂര്‍ത്തിയായത്. പദ്ധതിയുടെ പേരില്‍ കെ.പി.ഐ.പി പ്രണയങ്ങള്‍ എന്നു വിളിക്കാവുന്ന തൊഴിലിടപ്രണയങ്ങളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലവസാനിച്ചു. ചിലവ വിപ്ലവകരമായും ചിലവ സൌകര്യപ്രദമായും. അവിഹിതഗര്‍ഭങ്ങളുടെ ദുരന്തങ്ങളായി അവസാനിച്ച ചില ജീവിതങ്ങള്‍ക്ക് മംഗളത്തിലെ മന:ശാസ്ത്രജ്ഞന് വഴി കാണിച്ചുകൊടുക്കാനായില്ല. കല്യാണം കഴിയാതെപോയ ചുരുക്കം നിര്‍ഭാഗ്യവതികള്‍ക്ക് “ഓള് പ്പൊ കനാല് പണിക്കൊക്കെപ്പോയി ത്തിരി ഫോര്‍വേഡായടക്ക്ണൂ” എന്ന് വെറുതേ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. 
        വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നു തുറന്നുവിട്ട ഒരു തുള്ളി വെള്ളം പോലും ഇവിടെ പലയിടത്തും എത്തിയിട്ടില്ലെങ്കിലും പദ്ധതി സൃഷ്ടിച്ച പ്രണയവിപ്ലവം നനവുള്ള ഓര്‍മ്മകളായി ഞങ്ങളില്‍ ബാക്കി നില്‍ക്കുന്നു. ഇപ്പോള്‍ കുടുസ്സുഷര്‍ട്ടുമിട്ട്, അനാവൃതമായ പിന്‍പോക്കറ്റില്‍ തിരുകിയ ചൈനീസ് മൊബൈലിലെ എസ്.എം.എസ്സായി പ്രണയം കൊണ്ടുനടക്കുന്ന പുത്തന്‍ തലമുറ, തൊഴിലില്ലായ്മയുടെ ദയനീയതക്കിടയില്‍ പ്രണയസുരഭിലമായി അദ്ധ്വാനിച്ച ആ തലമുറയെയോര്‍ത്ത് അല്പനേരം കനാല്‍വര‍മ്പത്തിരുന്ന് രോമാഞ്ചം കൊള്ളേണ്ടതാണ്.

8 അഭിപ്രായങ്ങൾ:

  1. ഹായ്! എന്തു രസം . അപ്പുക്കിളി യായി ഗര്‍ ജ്ജിക്കട്ടെ: ഞ്ഞിം താതീ .
    ശ്രീനാഥന്‍

    മറുപടിഇല്ലാതാക്കൂ
  2. പ്രത്യയശാസ്ത്രത്തിന്റെ കണ്ണടയിലൂടെ കാഴ്ചകൾ പലപ്പോഴും കോമഡി തന്നെയാണ്...നദീതീരം പാട്ടെത്തിനെടുത്തുള്ള പ്രണയകൃഷിയും ഉപോല്പന്നമായ പൈങ്കിളിവ്യവസായത്തെകുറിച്ചുള്ള നിരീക്ഷണങ്ങളും കൊള്ളാം...വിഷയം ജലസേചനവും കൃഷിയുമൊക്കെയാണല്ലോ!“കൃഷിപാഠം” എന്ന ടൈറ്റിൽ വേണമെന്കിലാവാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട കെ.കെ.എസ്,
    കൃഷിപാഠം എന്ന ടൈറ്റില്‍ വരവു വെച്ചിരിക്കുന്നു.വള്ളുവനാടന്‍ മേഖലയിലെ ജനങ്ങളുടെ പ്രധാന വിനോദം ഇപ്പോഴും കൃഷിയായതിനാല്‍ എഴുതാന്‍ ഇനിയും വിഷയങ്ങളുണ്ട്. അപ്പോള്‍ പൂശാം..
    നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. വീണ്ടും വീണ്ടും കൃഷിയിറക്കൂ, പാഠങ്ങള്‍ ഗുണപ്രദം.

    മറുപടിഇല്ലാതാക്കൂ
  5. അടുത്ത ലക്കം ഉടനെ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. ഇയാള്‍ ഏതു നാട്ടുകാരനാണ്?
    വള്ളുവനാട്ടുകാരെ കുറിച്ച് ആരോട് ചോദിച്ചിട്ടാണ് എഴുതിയത്?
    ;)

    മറുപടിഇല്ലാതാക്കൂ