2010, മാർച്ച് 27, ശനിയാഴ്‌ച

ഒരു കുറുക്കന്‍ കഥ

(കുട്ടികള്‍ക്ക് ഈണത്തില്‍ വായിച്ചുകൊടുക്കാന്‍)

നീലച്ചായത്തില്‍ മുങ്ങി പോലീസായ ഒരു കുറുക്കന്‍വണ്ടി ഒരു കോഴിവണ്ടിയുടെ പിന്നാലെ ഓടി ക്ഷീണിച്ചുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ചിറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുന്ന ഒരു കള്ളുവണ്ടി ആ വഴി വന്നത്. വണ്ടിയോടിച്ചിരുന്ന കൊക്കുചേട്ടന്‍ കള്ളു നിറച്ച കുഴലന്‍പാത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറുക്കന്‍ചേട്ടനോടു ചോദിച്ചു..
“കുറുക്കന്‍ ചേട്ടാ..കുറുക്കന്‍ ചേട്ടാ..ക്ഷീണം മാറ്റാന്‍ ഇത്തിരി വീശുന്നോ..?”
പഴയ കഥകള്‍ ഓര്‍മ്മയുള്ള കുറുക്കന്‍ ചേട്ടന്‍ നിന്റെ ആ പഴയ വേല മനസ്സിലിരിക്കട്ടെ എന്നു ചിന്തിച്ച് പരന്ന തൊപ്പി മലര്‍ത്തിപ്പിടിച്ച് അതില്‍ കള്ളൊഴിച്ചുകുടിച്ചു.
കൊക്കുചേട്ടന്‍ കണ്ണൂര്‍ക്ക് വണ്ടിയോടിച്ചുപോയി.
അപ്പോള്‍ മലപ്പുറത്തേക്ക് അപ്പവും കയറ്റി ഒരു കാക്കവണ്ടി വന്നു..
സൂത്രശാലിയായ കുറുക്കന്‍ ചോദിച്ചു..
“കാക്കേ കാക്കേ..ഒരു പാട്ടുപാടിത്തരാമോ..”
കാക്കയും ജലപാത്രവും എന്ന ഒന്നാം ക്ലാസ് കഥയിലെ ലളിതതത്വങ്ങളാല്‍ അപ്പങ്ങളെമ്പാടും ചുട്ട് ലോറിയുടെ മുകള്‍പ്പരപ്പില്‍ പൊന്തിച്ചുവെച്ച കാക്കയ്ക്കും എല്ലാ കഥകളും ബൈഹാര്‍ട്ടായിരുന്നു.
തഞ്ചമറിയാവുന്ന കാക്ക മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ ഒരു പഴയ ഗാനം വീയെം കുട്ടിയുടേയും വിളയില്‍ വത്സല(ഫസീല)യുടേയും ശബ്ദത്തില്‍ സീഡിയില്‍ ഇട്ടുകൊടുത്തു.
കള്ളിന്റെ ലഹരിയും മാപ്പിളപ്പാട്ടിന്റെ ഇശല്‍മധുരവും കൂടിയായപ്പോള്‍ കുറുക്കന്‍ മയങ്ങിപ്പോയി. കാക്ക മലപ്പുറത്തേക്ക് വണ്ടിയോടിച്ചുപോയി.
രണ്ടുചെറിയ ശബ്ദങ്ങള്‍ കുറുക്കന്‍ചേട്ടനെ വിളിച്ചുണര്‍ത്തി..
നോക്കുമ്പോള്‍ ചെങ്കൊടി പിടിച്ച ഒരു ആമയും ഖദറിട്ടു കുട്ടപ്പനായ ഒരു മുയലും..
രണ്ടു പേരും ഒന്നിച്ചു ചോദിച്ചു..
“കുറുക്കന്‍ചേട്ടാ..കുറുക്കന്‍ചേട്ടാ..ചേട്ടനു ഞങ്ങള്‍ രണ്ടാളെയും അറിയാമല്ലോ..ചേട്ടന്‍ തന്നെ പറയൂ..ഞങ്ങളീല്‍ ആരാണു കേമന്‍..?”
എന്തെങ്കിലുമൊരു സൂത്രം ആലോചിക്കും മുമ്പ് ഒരു ആനവണ്ടിയില്‍ കുറേ കഴുതകള്‍ അവിടെ വന്നിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി..
“പുല്ലാണേ..പുല്ലാണേ..പോലീസ് ഞങ്ങള്‍ക്കു പുല്ലാണേ..”
മരങ്ങളുടെ മറവില്‍ പുല്ലു തിന്നുകയായിരുന്ന കുറേ പുലികള്‍ ബഹളം കേട്ട് പരിഭ്രമിച്ച് പത്രസമ്മേളനം വിളിച്ചു..
“ഞങ്ങളൊക്കെ പുല്ലു തിന്നുകയായിരുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്..സത്യത്തില്‍ ഞങ്ങള്‍ പുല്ലില്‍ പല്ലിലെ ചോര തുടയ്ക്കുകയായിരുന്നു..തെളിഞ്ഞ സാംസ്കാരികനിശ്ചലതയുടെ സ്വച്ഛന്ദജലപ്രതലത്തെ കലക്കിമറിക്കുന്ന ആട്ടിന്‍കുട്ടികളെ ഞങ്ങള്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുവരാന്‍ ചെന്നായ്ക്കളെ ഞങ്ങള്‍ വാടകക്കെടുത്തിരിക്കുന്നു എന്ന പ്രചരണം വ്യാജമാണ്. സ്വന്തമായി ഇരതേടിപ്പിടിക്കാനുള്ള ശക്തിക്കു വേണ്ട കുഴമ്പും തൈലവുമൊക്കെ മേടിക്കാന്‍ പെന്‍ഷന്‍ തന്നെ ധാരാളം. ഇടയ്ക്കൊന്നു ഗര്‍ജ്ജിക്കാന്‍ മൈക്കിന്റെ സഹായം വേണമെന്നു വെച്ച്..”
വിവരം കെട്ട കഴുതകള്‍ അപ്പോഴും ബഹളം വെച്ചുകൊണ്ടിരുന്നു..
“പുല്ലാണേ..പുല്ലാണേ..”

7 അഭിപ്രായങ്ങൾ:

  1. ഹഹ രാഷ്ട്രീയത്തെ കളിക്കുടുക്കയിലെഴുതിയാല്‍ ഇങ്ങനെ ആവും ല്ലേ... നല്ല പരീക്ഷണം

    മറുപടിഇല്ലാതാക്കൂ
  2. കോഴിവണ്ടി
    കുറുക്കന്‍ വണ്ടി
    കള്ളുവണ്ടി
    കാക്ക വണ്ടി
    അപ്പവണ്ടി
    പിന്നെ കുറുക്കന്റെ ഡയലോഗും
    കാക്കയുടെ കാസറ്റും

    സത്യം പറഞ്ഞാല്‍ ഒന്നുമേ പുരിയ വില്ലെ
    കടവുളേ
    ഇതിനെ കഥ എന്ന് വിളിക്കണം
    കഷ്ടം തന്നെ



    നാടന്‍ ചാരായം അടിച്ച് എഴുതിയതാനെങ്കില്‍
    വായിക്കുന്നവനും ഇച്ചിരി മേടിച്ചു താ

    മറുപടിഇല്ലാതാക്കൂ
  3. പൊട്ടിത്തെറിച്ചു കത്തുന്ന എന്റെ സ്പാര്‍ക്കുചേട്ടാ,
    കഥയാണെന്ന അവകാശവാദമൊന്നും പോസ്റ്റിലുണ്ടായിരുന്നില്ലല്ലോ..ടൈറ്റില്‍ അല്ലാതെ..
    താഴെയുള്ള മറ്റു പോസ്റ്റുകളും അങ്ങനെത്തന്നെ..
    എന്തായാലും ഇവിടെ വന്ന് ഇതൊക്കെ വായിക്കാന്‍ തോന്നിയല്ലോ..നന്ദി..ഒരു പക്ഷെ താങ്കളേക്കാള്‍ ചുവന്നുകത്തിയ ആളെന്ന നിലയില്‍ താങ്കളുടെ അമര്‍ഷവും രോഷവും എനിക്കു മനസ്സിലാവും. ഈ ബ്ലോഗ് ആര്‍ക്കുവേണ്ടിയാണെന്ന് ബ്ലോഗ് ടൈറ്റിലില്‍ തന്നെ എഴുതിയിട്ടുണ്ട്. താങ്കള്‍ വായിച്ചില്ലെന്നു തോന്നുന്നു. എന്തായാലും താങ്കളെ നിരാശപ്പെടൂത്തിയതിന് മാപ്പ്..

    മറുപടിഇല്ലാതാക്കൂ
  4. വായിക്കാന്‍ രസമുണ്ടായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  5. നിരഞ്ജാ

    സങ്കടപ്പെടുത്തി..

    പല്ലിൽ ചോര പറ്റിയിട്ടുണ്ടോ എന്ന് കണ്ണാടിയിൽ നോക്കി.

    സ്നേഹപൂർവ്വം
    ചരിത്രം അതിന്റെ നിർമ്മിതിക്കും പരസ്യത്തിനുമായി ഉപയോഗിക്കപ്പെട്ട ഒരു മനുഷ്യൻ

    മറുപടിഇല്ലാതാക്കൂ
  6. ഇടതു ഭാഗത്ത് ഇപ്പോഴും തുടുത്ത് എരിവുള്ള ഈ കണ്ണിമാങ്ങ അല്പം വൈകിയായാലും കണ്ടല്ലോ.. സന്തോഷം!!!

    മറുപടിഇല്ലാതാക്കൂ
  7. നിരഞ്ചൻ.......ഈണത്തിൽ വായിച്ചതിലും, ഇവിടെ പരിചയപ്പെട്ടതിലും സന്തോഷം

    മറുപടിഇല്ലാതാക്കൂ